കർഷക സമരം: സുപ്രീം കോടതി സമിതി ആദ്യ യോഗം ചേർന്നു
ന്യൂഡൽഹി∙ കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി ആദ്യ യോഗം ചേർന്നു. കർഷക സംഘടനകളുമായി ഇവർ നാളെ ചർച്ച നടത്തും. 2 മാസത്തിനകം റിപ്പോർട്ട് സുപ്രീം കോടതിക്കു സമർപ്പിക്കും. എന്നാൽ, കൃഷി നിയമങ്ങളെ അനുകൂലിക്കുന്നവരുൾപ്പെട്ട സമിതിക്കു മുൻപാകെ ഹാജരാകില്ലെന്നാണ് കർഷകരുടെ നിലപാട്. സമിതിയംഗങ്ങളായ അനിൽ ഘൻവത്, ഡോ. പ്രമോദ് കുമാർ ജോഷി, അശോക് ഗുലാഠി എന്നിവരാണു യോഗം ചേർന്നത്.
നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്നും തയാറല്ലെങ്കിൽ പ്രക്ഷോഭം തുടരുമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. കർഷക പ്രക്ഷോഭത്തിനു പരിഹാരവഴി തേടി 41 കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് പത്താം വട്ട ചർച്ച നടത്തും. നിയമങ്ങൾ പിൻവലിക്കുക പ്രായോഗികമല്ലെന്നും ഭേദഗതികളാകാമെന്നുമുള്ള മുൻ നിലപാട് കേന്ദ്രം ആവർത്തിച്ചാൽ, ഇന്നത്തെ ചർച്ചയും വഴിമുട്ടും. ഇതിനിടെ, ചർച്ച അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ ആരോപിച്ചു.